ബെംഗളൂരു: കേരളത്തിൽ കനത്ത എതിർപ്പ് നേരിടുന്ന ദി കേരള സ്റ്റോറി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ബെല്ലാരിയിൽ എത്തിയപ്പോൾ ആണ് കേരള സ്റ്റോറി സിനിമയെ പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചത്. കേരളത്തിലെ ഭീകരവാദികളെ തുറന്നു കാട്ടുന്ന സിനിമയാണ് ദി കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ഭീകരവാദത്തോട് അനുഭാവ സമീപനം കാണിക്കുന്ന കോൺഗ്രസ് കേരള സ്റ്റോറി സിനിമയെ എതിർക്കുകയും നിരോധിക്കാൻ ശ്രമിക്കുകയുമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭീകരവാദികളോട് പിൻവാതിർ ചർച്ച നടത്തുന്ന കോൺഗ്രസിന് എങ്ങനെ കർണാടകയെ സംരക്ഷിക്കാനാവുമെന്നും മോദി ചോദിച്ചു. രാജ്യത്തിൻ്റെ വ്യവസായത്തേയും സംസ്കാരത്തേയും തകർക്കുന്ന ഭീകരവാദത്തെ പലരീതിയിൽ കോൺഗ്രസ് അനുകൂലിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ കേരള സ്റ്റോറി സിനിമയെ വലിയ രീതിയിൽ ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഈ ദിശയിലെ പ്രധാന നീക്കമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ വിവാദങ്ങൾക്ക് പിന്നാലെ ഇന്നാണ് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്തത്.
കേളത്തിൽ അൻപതോളം തീയേറ്ററുകൾ ആദ്യഘട്ടത്തിൽ ചിത്രം റിലീസ് ചെയ്യാൻ താത്പര്യമെടുത്തിരുന്നെങ്കിലും ഇന്ന് 17 സ്ക്രീനുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചതെന്നാണ് വിവരം. വിവാദങ്ങളും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും കണക്കിലെടുത്താണ് പല തീയേറ്ററുകളും ചിത്രം പ്രദർശിപ്പിക്കുന്നതിൽ പിന്മാറിയത്. കൊച്ചി ഷേണായീസ് തീയേറ്ററിലേക്ക് എൻസിപി യുവജനവിഭാഗം പ്രതിഷേധവുമായി എത്തി. തമിഴ്നാട്ടിലെ വിവിധ തീയേറ്ററുകളിലും ചിത്രത്തിനെതിരെ മുസ്ലീം സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു.
കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ നേരത്തെ കേരളത്തിൽ ബിജെപി ഒഴികെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. വർഗീയത പടർത്താനും കേരളത്തെ താറടിച്ച് കാണിക്കാനുമുള്ള സംഘപരിവാർ അജൻഡയാണ് ചിത്രമെന്നാണ് നേതാക്കൾ പറഞ്ഞത്. സിനിമ ബഹിഷ്കരിക്കണമെന്ന് നേരത്തെ എൽഡിഎഫും ആഹ്വാനം ചെയ്തിരുന്നു.