ന്യൂഡൽഹി: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ 230 പേർ മരിച്ചതിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തിൽ 650ലധികം പേർക്ക് പരിക്കേറ്റിരുന്നു. രാത്രി ഏഴ് മണിയോടെ ബാലസോറിൽ ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയതിനെ തുടർന്ന് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു.
അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ, മറ്റ് കാര്യങ്ങൾ എന്നിവ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ചർച്ചയ്യാവുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകട സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപ ജില്ലകളിലെ എല്ലാ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ഒഡീഷയിലെ അഞ്ച് ജില്ലകളിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് എൻഡിആർഎഫ് യൂണിറ്റുകൾ, 4 ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് യൂണിറ്റുകൾ, 15 ലധികം ഫയർ റെസ്ക്യൂ ടീമുകൾ, 30 ഡോക്ടർമാർ, 200 പോലീസ് ഉദ്യോഗസ്ഥർ, 60 ആംബുലൻസുകൾ എന്നിവ സ്ഥലത്തെത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് എൻഡിടിവിയോട് പറഞ്ഞു.
അപകടം നടന്ന് പതിനഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും ആളുകളെ പൂർണമായും രക്ഷിക്കാനായിട്ടില്ല. ഇപ്പോഴും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലെ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചിൽ നടത്താനാണ് രക്ഷാപ്രവർത്തകരുടെ സംഘത്തിന്റെ ശ്രമം.