കോഴിക്കോട്: എസ്എസ്എൽസി ഫലം വന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ആശങ്ക കനക്കുന്നു. മലബാറിലെ ആറ് ജില്ലകളിലായി 30652 പ്ലസ് വൺ സീറ്റുകളുടെ കുറവാണുള്ളത്. മലബാറിലെ ആറ് ജില്ലകളിലായി ഇക്കുറി 2,25,702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്.
നിലവിലുള്ള സീറ്റുകൾ 1,95,050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകൾ ആവശ്യമാണ്. ഇത് സ്റ്റേറ്റ് സിലബസിലെ കുട്ടികളുടെ കണക്കാണ്. സിബിഎസ്ഇ സിലബസിലെ കുട്ടികളുടെ കണക്കെടുത്താൽ സീറ്റ് ക്ഷാമം പിന്നെയും കൂടും. 99.70 ശതമാനം വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷ പാസ്സായതിനാൽ പാസ്സായവരെല്ലാം അപേക്ഷ നൽകുന്ന അവസ്ഥയാണ്. വിജയശതമാനം കൂടിയത് കൊണ്ട് മലബാറിലെ പലകുട്ടികൾക്കും ഇഷ്ടവിഷയം പഠിക്കാനുള്ള അവസരം നഷ്ടമായേക്കാം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെയ്യുന്ന പോലെ സീറ്റ് വർധിപ്പിച്ച് കൊണ്ട് പ്രശ്നപരിഹാരം കാണ്ടെത്താനാവില്ലെന്നും പഠനനിലവാരം താഴാൻ അതു വഴിയൊരുക്കുമെന്നും ഒരുവിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ കമ്മിറ്റി മലബാറിൽ 150 അധിക ബാച്ചുകൾ വേണമെന്നാണ് സർക്കാരിന് നൽകിയ ശുപാർശ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്ക് മാറ്റാമെന്നുമാണ് കമ്മിറ്റിയുടെ നിർദേശം.
സ്കൂളുകളിൽ സൗകര്യമൊരുക്കുന്നത് മുതൽ തുടങ്ങുന്ന പ്രതിസന്ധികൾ കാരണം ശുപാർശയിലെ നിർദേശങ്ങൾ നടപ്പാക്കുകയെളുപ്പമല്ല. അതേസമയം, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറവാണെന്നതിനാൽ പ്രതിസന്ധി അന്നത്തെയത്ര രൂക്ഷമാകാതിരിക്കാനാണ് സാധ്യത.
അതേസമയം താലൂക്ക് അടിസ്ഥാനത്തിൽ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുണ്ടാവും. കഴിഞ്ഞ വർഷം സീറ്റ് കൂട്ടിയിരുന്നുവെന്നും അതു തുടരുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ മന്ത്രിസഭാ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.