കേരളത്തിൽ വികസനം തകർക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല വമ്പൻ പദ്ധതികളും നടപ്പായിട്ടുള്ളത് കിഫ്ബിയിലൂടെയാണ്. ഈ സാഹചര്യത്തിൽ വികസനം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി കിഫ്ബിക്കെതിരായ ഇഡി നീങ്ങുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം തരത്തില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവരാണ് പാര്‍ട്ടിയുടെ ശക്തി. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. അങ്ങനെ ചെയ്തതുകൊണ്ടാണ് സ്വപ്നതുല്യമായ പല പദ്ധതികളും ഇന്ന് നടപ്പാക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ. ഡി സംസ്ഥാന സർക്കാരിനെ വേട്ടയാടുകയാണെന്ന് തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. ഐസക്കിന് ഇ.ഡി അയച്ച നോട്ടീസ് വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ഇ.ഡി ചോദ്യംചെയ്യലിനായി ആദ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ.ഡിക്ക് ഇ മെയില്‍ മുഖേന നല്കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ.ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന് താനല്ല. തന്റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇ.ഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി തനിക്കു നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.