ന്യുയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിലുള്ളത്.
ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും സംഘവും എത്തിയത്. ന്യൂയോർക്കിലെ കോൺസൽ ജനറൽ രൺദീപ് ജയ്സ്വാൾ, നോർക്ക ഡയറക്ടർ കെ.അനിരുദ്ധൻ, ഓർഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മൻമഥൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ജൂൺ 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിലെ ലോകകേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നാം തീയതി ലോകകേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതുസമ്മേളനവും.
അമേരിക്കയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം നേരെ ക്യൂബയിലേക്കാവും മുഖ്യമന്ത്രി പോകുക. ക്യൂബയിൽ നിന്നും ജൂൺ 17-ന് മുഖ്യമന്ത്രി ദുബൈയിലെത്തും. ജൂൺ 18-ന് കേരള സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെൻ്റർ ദുബൈയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജൂൺ 19-ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞമാസം അബുദാബിയിൽ ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാൻ പദ്ധതി ഇട്ടിരുന്നുവെങ്കിലും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ യാത്ര മുടങ്ങിയിരുന്നു.