യുഎഇയിൽ വാഹനാപകടത്തിന് ശേഷം വാഹനം നിർത്താതെ പോയാൽ തടവ് ശിക്ഷയോ അല്ലെങ്കിൽ കുറഞ്ഞത് 20,000 ദിർഹമോ പിഴയൊടുക്കേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഹിറ്റ് ആൻഡ് റൺ ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിനായി അധികൃതർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രാഫിക്കുമായി ബന്ധപ്പെട്ട കാമ്പെയ്നുകൾ നടത്തുന്നുണ്ട്. വാഹനാപകടം ഉണ്ടായാൽ നിർത്തി ഉടൻ വാഹനം നിർത്തി ബന്ധപ്പെട്ട അധികാരികളെ നിർബന്ധമായും അറിയിക്കണമെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ചയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച് അറിയിപ്പ് സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചത്.
ട്രാഫിക്കുമായി ബന്ധപ്പെട്ട 1995 ലെ ഫെഡറൽ ലോ നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5 ൽ കുറ്റകൃത്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ഒരു അപകടത്തിന് ശേഷം ചെയ്യേണ്ട് നാല് കാര്യങ്ങൾ:
1. ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുക
901 എന്ന നമ്പറിലോ പോലീസ് ആപ്പ് വഴിയോ ട്രാഫിക് അപകടം റിപ്പോർട്ട് ചെയ്യുക. ഗുരുതരമായ പരിക്ക് സംഭവിച്ചാൽ, ആംബുലൻസ് വിളിക്കാൻ 999 ഡയൽ ചെയ്യണം. ചെറിയ അപകടങ്ങൾ പോലീസ് ആപ്പ് വഴി അറിയിക്കാം.
2. പോലീസ് റിപ്പോർട്ട് നേടുക
ഒരു കൂട്ടിയിടി ഉണ്ടായാൽ ഉറപ്പാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖ പോലീസ് റിപ്പോർട്ടാണ്. ഇതില്ലെങ്കിൽ നിയമപരമായും സാമ്പത്തികമായും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പോലീസ് റിപ്പോർട്ടില്ലാതെ അറ്റകുറ്റപ്പണികൾ നടത്തുന്നതും നിയമവിരുദ്ധമാണ്. ദുബായ് പോലീസ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങൾക്ക്, ആപ്പിലെ പ്രക്രിയ പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ അപകട റിപ്പോർട്ട് അപകടത്തിൽപ്പെട്ട എല്ലാ കക്ഷികൾക്കും SMS വഴി നൽകും.
3. ഇൻഷുറൻസ് സ്ഥാപനവുമായി ബന്ധപ്പെടുക
എത്രയും വേഗം വാഹന ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ഒരു റോഡപകടത്തിൽ പെട്ടതായി അവരെ അറിയിക്കുക. കൂടാതെ അപകടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാകുമെന്ന് ഉറപ്പാക്കുക.
4. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചാൽ സഹായം തേടുക
വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ച് വാഹനമോടിക്കുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യമാണെങ്കിൽ, കാർ അടുത്തുള്ള സർട്ടിഫൈഡ് ഗാരേജിലേക്ക് കൊണ്ടുപോകുന്നതിന് ഒരു റിക്കവറി ട്രക്ക് അയയ്ക്കാൻ ഇൻഷുററെ വിവരമറിയിച്ചാൽ മതിയാകും. അത് ചെയ്തുതരാൻ ഇൻഷുറർ ബാധ്യസ്ഥനായിരിക്കും.