ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റിവ് പാർട്ടി ചെയർമാനായ നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സഹാവി നേരത്തേ പിഴയടച്ചിട്ടുണ്ട്. എന്നാൽ മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നാരോപിച്ചാണ് നടപടി.
അതേസമയം നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്രമായി നടത്തിയ അന്വേഷണത്തിൽ സഹാവി നടത്തിയ ചട്ടലംഘനം വ്യക്തമായി. അതിനാൽ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തിൽ പറയുന്നു. എന്നാൽ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുള്ള സന്ദർഭങ്ങളിളെല്ലാം സഹാവിയുടെ പ്രവർത്തനം നിർണായകമായിട്ടുണ്ടെന്നും ഋഷി സുനക് കത്തിൽ കൂട്ടിച്ചേർത്തു.
നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി സഹാവി തർക്കത്തിലേർപ്പെട്ടിരുന്നു. ആ പ്രശ്നം പരിഹരിക്കാനാണ് സഹാവി പിഴയടച്ചത്. ഇതോടെ സഹാവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.