എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ മജ്ലിസ് ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കൂടാതെ ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
68 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 27 പേര് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.
തിങ്കളാഴ്ച വൈകിട്ട് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്നമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.