ശക്തമായ ഭൂകമ്പത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി മരണം 12 ആയി. മൂന്നൂറിലധികം പേർക്ക് പരിക്കേറ്റു.
നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു
പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ മരണം. സ്വാത്ത് മേഖലയിൽ 150 ലധികം പേർക്ക് പരിക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങൾ തകർന്ന് വീണാണ് അധികം പേർക്കും പരിക്ക് പറ്റിയത്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പർവത മേഖലയിലാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്.
ദുരന്ത നിവാരണ സേനയോട് തയ്യാറായി ഇരിക്കാൻ പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. പലയിടങ്ങളും ഫോൺ ഇൻറർനെറ്റ് സേവനങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. രക്ഷാ പ്രവർത്തകർ അപകടം റിപ്പോർട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും എത്താൻ ശ്രമിക്കുന്നു. .ഭൂചലനം ഉണ്ടായ ഉടൻ പലരും വീട്ടിൽ നിന്നും ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് ഇറങ്ങിയോടി. കഴിഞ്ഞ വർഷം കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ ആയിരത്തിലധികം പേരാണ് മരിച്ചത്.