നിയമസഭയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്ന് മുതൽ സത്യഗ്രഹമിരിക്കുന്നത്. സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീറും പറഞ്ഞു.
പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു. ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളിൽ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു.
അതേസമയം നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. വരും ദിവസങ്ങളിലെ ധനാഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. തുടർന്ന് ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കി. ധനബില്ലും ധനവിനിയോഗ ബില്ലും പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബില്ലുമാണ് ചർച്ചയില്ലാതെ പാസാക്കിയത്.