പ്രവാസി മലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ഇടപെടലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാന്‍ ഉമ്മൻചാണ്ടി ‘ബ്ലഡ് മണി’ നല്‍കും. സൗദി അറേബ്യയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ മൂന്നു പേർക്കാണ് ഉമ്മൻചാണ്ടി രക്ഷകനാവുന്നത്. ഇവരുടെ കുടുംബങ്ങള്‍ക്ക് പണം കണ്ടെത്താനാകാതെ വന്നതോടെയാണ് അദ്ദേഹം ഇടപെട്ടത്.
2008 ഒക്ടോബര്‍ 18നായിരുന്നു കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലക്കാര്‍ തന്നെയായ സുധീര്‍ മുസ്തഫ, മന്‍സൂര്‍ സൈനുല്‍ ആബിദീന്‍, മുഹമ്മദ് റഫീഖ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ സൗദി ശരീഅ കോടതി വധശിക്ഷ വിധിച്ചു. പ്രതികള്‍ റിയാദിലെ അല്‍ഹൈര്‍ ജയിലിലായിരിക്കെയാണ് ബന്ധുക്കളുടെ അഭ്യര്‍ത്ഥനപ്രകാരം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ഇടപെട്ടത്.
50 ലക്ഷം രൂപ ബ്ലഡ് മണിയായി നല്കിയാല് പ്രതികൾക്ക് മാപ്പ് നൽകാമെന്ന് കൊല്ലപ്പെട്ട നൗഷാദിന്റെ ഭാര്യയും മക്കളും സമ്മതിക്കുകയായിരുന്നു. തുടർന്ന് സമ്മതപത്രം റിയാദിലെ ഇന്ത്യന്‍ എംബസി വഴി കോടതിയില്‍ സമര്‍പ്പിച്ചതോടെ വധ ശിക്ഷ ഒഴിവാക്കുകയും ചെയ്തു. തുടർന്ന് മൂന്ന് പ്രതികളേയും ജയിൽ മോചിതരാക്കാൻ ഉമ്മന്‍ചാണ്ടി ബ്ലഡ് മണി നല്കാന്തീരുമാനിക്കുകയായിരുന്നു. സ്വന്തം കയ്യില്‍ നിന്നെടുത്തും മറ്റുള്ളവരോട് സഹായം തേടിയുമാണ് അദ്ദേഹം പണം കണ്ടെത്തിയത്.