ഇന്ത്യയിൽ സ്മാർട്ട് ഡിവൈസുകൾക്കുള്ള ഏകീകൃത പോർട്ടായി ടൈപ്പ് സി ചാർജറുകളെ മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് അറിയിച്ചു.
എല്ലാ ഡിവൈസുകൾക്കുമായി ഒരു ചാർചജറും വിലകുറഞ്ഞ ഫോണുകൾക്ക് മറ്റൊന്നും കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നീ ഡിവൈസുകൾക്ക് ഒരു ചാർജർ മാത്രമായിരിക്കും ഉണ്ടാവുക. അമിത ചിലവും ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവും ഇതുവഴി കുറക്കാമെന്നാണ് നിഗമനം. അതേസമയം 2021ൽ അഞ്ച് മില്യൺ ടൺ ഇ-വേസ്റ്റാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇ-വേസ്റ്റിന്റെ കണക്കിൽ ചൈനക്കും യു.എസിനും ശേഷം മൂന്നാം സ്ഥാനത്താണ് ഇന്ത്യയ്ക്ക്.