52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനിൽ രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 30, ഡിസംബർ 1 എന്നീ ദിവസങ്ങളായിരിക്കും അവധി. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഈ അവധി ബാധകമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അവധിക്ക് ശേഷം ഡിസംബര്‍ നാലാണ് പിന്നീടുള്ള പ്രവൃത്തി ദിനം.
ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സൈനിക പരേഡ് ഇത്തവണ സലാലയിലാണ്. നവംബർ 18ന് സലാല അൽ നാസർ സ്ക്വയറിൽ നടക്കുന്ന പരേഡില്‍ സായുധ സേനാ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അഭിവാദ്യം സ്വീകരിക്കും. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താന്‍ സ്പെഷ്യല്‍ ഫോഴ്സസ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കാവൽറി, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ തുടങ്ങിയ വിഭാഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
ഭരണാധികാരിക്ക് അഭിവാദ്യം അര്‍പ്പിച്ചും രാജ്യം കൈവരിച്ച പുരോഗതി ആഘോഷമാക്കിയും രാജ്യത്ത് ഇതിനോടകം തന്നെ ദേശീയ ദിനം കൊണ്ടാടിത്തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനുശേഷമെത്തുന്ന ദേശീയ ദിനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ്വദേശികള്‍ മാത്രമല്ല രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളും ആഘോഷ പരിപാടികളില്‍ സജീവമാണ്.