കൊണ്ടോട്ടി: കരിപ്പൂരിൽ തിരിച്ചിറക്കിയ ഒമാൻ എയർവേഴ്സ് വിമാനം ഇന്ന് രാത്രി 8.15-ന് യാത്ര പുറപ്പെടും. ഇതിനായി രണ്ട് പൈലറ്റുമാരേയും അഞ്ച് ക്യാബിൻ ക്രൂ ജീവനക്കാരേയും ഒമാനിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് എത്തിക്കും. വൈകിട്ട് ഏഴ് മണിയോടെ ഇവരെത്തിയ ശേഷം എട്ടേ കാലോടെ കോഴിക്കോട് – മസ്കറ്റ് വിമാനം യാത്ര തിരിക്കും. ഇന്ന് രാവിലെയാണ് ഒമാൻ എയറിൻ്റെ ഡെബ്ള്യൂ.വൈ 297 ബോയിംഗ് 737 വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെട്ട ശേഷം അവിടെ തന്നെ തിരിച്ചിറക്കി. കാലാവസ്ഥാ റഡാർ തകരാറിലായതിനെ തുടർന്നാണ് വിമാനം തിരിച്ചിട്ടത്. വിമാനത്തിൻ്റെ സാങ്കേതിക തകരാർ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്.
162 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഇന്ന് രാവിലെ 9.14-ഓടെയാണ് ഒമാൻ എയർ വിമാനം കരിപ്പൂരിൽ നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ടത്. ഫുൾ ടാങ്ക് ഇന്ധനത്തോടെ വിമാനം ലാൻഡ് ചെയ്യുന്നതിലെ അപകട സാധ്യത ഒഴിവാക്കാനായി രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് എയർ ഒമാൻ 11.57-ന് കരിപ്പൂരിൽ തിരിച്ചിറങ്ങിയത്. ലാൻഡിംഗിന് ശേഷം വിമാനത്തിലെ ജീവനക്കാരെ ഹോട്ടലിലേക്കും മറ്റും മാറ്റിയിരുന്നു.
പൈലറ്റുമാർക്ക് കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിട്ടതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഒമാൻ എയർ അധികൃതർ അറിയിച്ചു. വിമാനത്തിന് യന്ത്രതകരാർ ഇല്ലായിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ഇന്ന് രാവിലെ 8.55-ന് കരിപ്പൂരിൽ നിന്നും പുറപ്പെടാൻ നിശ്ചയിച്ച വിമാനം ഇരുപത് മിനിറ്റ് വൈകി 9.14-ഓടെയാണ് കരിപ്പൂരിൽ നിന്നും പുറപ്പെട്ടത്.
കോഴിക്കോടിന് മുകളിലൂടെ നിശ്ചിത പാതയിൽ അറബിക്കടലിലേക്ക് പ്രവേശിച്ച വിമാനം തുടർന്ന് തിരികെ കരയിലേക്ക് പ്രവേശിക്കുകയും വയനാടിന് മേലെ പലവട്ടം പറന്ന ശേഷം തിരികെ കരിപ്പൂരിനെ ചുറ്റി ഇന്ധനം കുറച്ച ശേഷം 11.50-ഓടെ ലാൻഡ് ചെയ്യുകയുമായിരുന്നു.