മക്കൾ സംരക്ഷിക്കാൻ തയാറാകാത്തതിനാൽ 1.5 കോടി രൂപയുടെ സ്വത്ത് ഉത്തര്‍പ്രദേശിലെ എൺപത്തിയഞ്ചുകാരൻ യോഗി സർക്കാരിനു നൽകി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നാഥു സിങ് ആണ് വീടും സ്ഥലവും ഉൾപ്പെടെ സർക്കാരിനു നൽകിയത്. കൂടാതെ മരണ ശേഷം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ദാനം ചെയ്യുമെന്നും മരിച്ചു കഴിഞ്ഞാൽ മക്കളെ മൃതദേഹം കാണാൻ അനുവദിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
ഒരു മകനും നാല് പെൺമക്കളുമാണ് നാഥു സിങ്ങിനുള്ളത്. നാല് പെൺമക്കളും വിവാഹിതരാണ്. അധ്യാപകനായ മകൻ സഹരൻപുരിലാണ് താമസം. ഭാര്യ മരിച്ചതോടെ നാഥു ഒറ്റയ്ക്കാണ് താമസം. ഏഴു മാസം മുമ്പ് വൃദ്ധസദനത്തിലേക്കു താമസം മാറി. എന്നാൽ വലിയ കുടുംബമായിരുന്നിട്ടും ആരും സന്ദർശിക്കാൻ എത്താതായതോടെ നാഥു വലിയ ദുഃഖത്തിലായിരുന്നു. തുടർന്നാണ് സ്ഥലവും വീടും സർക്കാരിനു നൽകാൻ അദ്ദേഹം തീരുമാനിച്ചത്.
അതേസമയം മരണശേഷം സർക്കാരിന് നൽകിയ സ്ഥലത്ത് ആശുപത്രിയോ സ്കൂളോ നിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രായമായപ്പോൾ മക്കളുടെ കൂടെ ജീവിക്കാനായിരുന്നു ആഗ്രഹം. എന്നാൽ അവർ തിരിഞ്ഞുനോക്കിയില്ല. അതുകൊണ്ടാണ് സ്വത്തുക്കൾ സർക്കാരിനു നൽകാൻ തീരുമാനിച്ചതെന്നും നാഥു സിങ് കൂട്ടിച്ചേർത്തു.