ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ മര്‍ദ്ദനമേറ്റതാണ് വീട് വിട്ടുപോകാന്‍ കാരണമെന്ന് നൗഷാദ് മാധ്യമങ്ങളോട്. ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. ഏകദേശം രണ്ട് വര്‍ഷമായി തൊടുപുഴ എത്തിയിട്ട്. കണ്ടു പിടിക്കാനാകും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക എന്നും നൗഷാദ് പറഞ്ഞു.
ഇനിയും മര്‍ദനമേറ്റാലോ എന്ന് ഭയന്നിട്ടാണ് പോകാത്തതെന്നും നാട്ടിലേക്ക് പോകുന്നില്ലെന്നും, ഇവിടെ ജോലി ചെയ്ത് കഴിഞ്ഞോളാം എന്നും നൗഷാദ് പറഞ്ഞു. ഇന്ന് രാവിലെ പത്രം കണ്ടപ്പോള്‍ ആണ് കാര്യങ്ങള്‍ അറിഞ്ഞത്. അതുവരെ വേറെ ഒന്നും അറിഞ്ഞിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൗഷാദിനെ കാണാതായത്. കേസില്‍ നൗഷാദിനെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സംശയം ഭാര്യ അഫ്സാനയിലേക്ക് നീണ്ടിരുന്നു. അറസ്റ്റിലായ അഫ്സാന പരസ്പര വിരുദ്ധമായാണ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പറഞ്ഞു മൃതദേഹത്തിനായി പലയിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടും പരിസരവും കുഴിയെടുത്ത് പരിശോധിക്കുകയും, സെമിത്തേരിയിലും പരിശോധിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിക്കാതെ ആയതോടെ അഫ്സാനയുടെ മൊഴി കള്ളമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.
അതേസമയം ആരെയോ കുടുക്കാനായാണ് അഫ്സാന വ്യാജ മൊഴി നല്‍കിയതെന്നും പൊലീസ് സംശയിക്കുന്നു. ഒന്നര വര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കേസുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ അറസ്റ്റ് ചെയ്തത്.
നൗഷാദിന്റെ വാക്കുകള്‍
പറമ്പില്‍ ജോലി ആയിരുന്നു. രണ്ട് വര്‍ഷം ആകുന്നു. കേസുണ്ടായതൊന്നും അറിഞ്ഞില്ല. ഭാര്യയുമായി ചെറിയൊരു വഴക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഭാര്യ പറഞ്ഞിട്ട് കുറച്ച് പേര് വന്ന് മര്‍ദ്ദിച്ചു. അതിനാലാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോന്നത്. രണ്ട് വര്‍ഷമായി ആരുമായും ബന്ധമില്ല. മൊബൈല്‍ ഫോണ്‍ ഇല്ല. അതുകൊണ്ട് കണ്ടുപിടിക്കാനായിരിക്കും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക. പേടിച്ചിട്ടാണ് പോകാതിരുന്നത്. ഇനിയും മര്‍ദ്ദിച്ചാലോ എന്ന് പേടിച്ചാണ്. അവിടുത്തെ നാട്ടുകാരും മറ്റും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഭാര്യ പോയി വിളിച്ചുകൊണ്ട് വന്നവരാണ് മര്‍ദ്ദിച്ചത്. മദ്യപിക്കാറുണ്ട്. വലുതായി മദ്യപിക്കാറില്ല. മര്‍ദ്ദിക്കാറില്ല.
മര്‍ദ്ദനമുണ്ടായപ്പോള്‍ പൊലീസില്‍ പോയില്ല. മാനസികാവസ്ഥ അങ്ങനെ ആയിരുന്നു. ആരും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ നില്ക്കുന്ന അമ്മച്ചിയുമായി പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് തൊടുപുഴ എത്തിയത്. അവരെ വിളിച്ചപ്പോള്‍ ഇവിടെ ജോലിയുണ്ട്, വന്നോളാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ വന്നതാണ്. മടങ്ങി പോകുന്നില്ല. ഇവിടെ എവിടെയെങ്കിലുമൊക്കെ ജോലി ചെയ്ത് ജീവിച്ചോളാം. ഇന്ന് രാവിലത്തെ പത്രവാര്‍ത്തയാണ് കാണുന്നത്. വേറെ ഒന്നും അറിഞ്ഞിരുന്നില്ല. ഭാര്യ ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് അറിയില്ല.