റിയാദ്: പ്രവാസികൾ ഇപ്പോൾ നിൽക്കുന്നത് പൊൻമുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാൽ നാട്ടിലെത്തിയാൽ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും കെ.ബി ഗണേഷ് കുമാർ എംഎൽഎ. തൽക്കാലത്തേക്ക് ആരും കേരളത്തിൽ വ്യവസായമോ വ്യാപാരമോ നടത്താൻ ഒരുങ്ങരുതെന്നും അതിനേക്കാൾ നല്ലത് ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതാണെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.
റിയാദിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടിൽ വന്ന് നിക്ഷേപിച്ചാൽ എന്താകും എന്ന കാര്യം നിങ്ങളോർക്കണം. നിങ്ങൾക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോൾ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് സംസ്ഥാന സർക്കാരും ഇടതുമുന്നണിയും പ്രചരണം നടത്തുമ്പോൾ ആണ് അതിനെ തള്ളിയുള്ള ഗണേഷ് കുമാറിൻ്റെ വാക്കുകൾ. രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയാൽ ഗണേഷിനെ മന്ത്രിയായി പരിഗണിക്കാമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി സത്യം പറയാതിരിക്കാനാവില്ല എന്ന് ഗണേഷ് നേരത്തെ പറഞ്ഞിരുന്നു. കുറച്ചുകാലം മുൻപ് കിഫ്ബിയെ നിയമസഭയിൽ വിമർശിച്ച ഗണേഷ് സമീപകാലത്തുണ്ടായ പല വിവാദങ്ങളിലും സർക്കാരിനൊപ്പമല്ല നിന്നത്.