ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തരകൊറിയ പുതിയ ഹ്വാസോങ്17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തിയിരുന്നു. ആണവായുധങ്ങള്‍ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് കിമ്മ് ഈ പ്രഖ്യാപനം നടത്തിയത്.
ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാന ആയുധം എന്നാണ് ഹ്വാസോങ്17നെ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഏറ്റവും ശക്തമായ സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയമാണ് ഇതിലൂടെ സാധ്യമായതെന്ന് കിം പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്നും കിം അഭിപ്രായപ്പെട്ടു.
മിസൈല്‍ പരീക്ഷണത്തില്‍ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. അതേസമയം ഹ്വാസോങ് 17 വികസിപ്പിക്കുന്ന സമയത്ത് കിം തങ്ങളെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിപ്പിച്ചുവെന്നായിരുന്നു ശാസ്ത്രജ്ഞർ പ്രതികരിച്ചത്. അതേസമയം ഉത്തരകൊറിയ ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി വളരുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതും ആത്യന്തിക ലക്ഷ്യങ്ങളിലൊന്നാണ്. ഈ നൂറ്റാണ്ടിലെ അത്ഭുതപൂര്‍വമായ സമ്പൂര്‍ണ ശക്തിയാവുമെന്നും കിം പറഞ്ഞു.