ഹോളിവുഡ് സിനിമകൾ കണ്ടാൽ ഉത്തരക്കൊറിയയിൽ തടവ് ശിക്ഷ വരെ ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പാശ്ചാത്യ മാധ്യമങ്ങൾക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കുന്നതിനാണ് ഹോളിവുഡ് സിനിമകൾക്കും ടിവി പ്രോഗ്രാമുകൾക്കും വിലക്കേർപ്പെടുത്തുന്നത്. ഇത്തരം പ്രോഗ്രാമുകൾ കാണുന്ന കുട്ടികളെ പിടികൂടിയാൽ മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ഉത്തര കൊറിയൻ അധികൃതർ അറിയിച്ചു.
അതേസമയം ഹോളിവുഡ് സിനിമകളോ ദക്ഷിണ കൊറിയൻ സിനിമകളോ കാണുന്ന കുട്ടികളുടെ മാതാപിതാക്കൾ ആറ് മാസം നിർബന്ധമായും ലേബർ ക്യാമ്പിൽ കഴിയേണ്ടി വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇത് കണ്ട കുട്ടികൾക്ക് അഞ്ച് വർഷത്തെ തടവ് അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇതിനുമുൻപ് നിയമം ലംഘിക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത രക്ഷിതാക്കൾക്ക് കർശനമായ താക്കീത് നൽകി വിടുകയായിരുന്നു പതിവ്. എന്നാൽ നിയമം ലംഘിച്ച് കള്ളക്കടത്ത് സിനിമകൾ കൈവശം വയ്ക്കുന്നവരോട് ഇനി കരുണ കാണിക്കില്ലെന്നും കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും.
കിം ജോങ് ഉന്നിന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അനുയോജ്യമായി ഉത്തര കൊറിയയിലെ കുട്ടികളെ ശരിയായി വളർത്തണം. ഇതിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിനിമാ പ്രേമികളെ മാത്രമല്ല നൃത്തം, സംസാരം, പാട്ട് എന്നിവയുമായി ബന്ധപ്പെട്ടും കിം കടുത്ത നടപടികൾ കൈക്കൊള്ളുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.