തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ഇടവിട്ടുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴയും കാറ്റും ശക്തിപ്പെട്ടത്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് ആന്ധ്രാ-ഒഡീഷ തീരത്തേക്ക് പ്രവേശിക്കാനാണ് സാധ്യത ഇതോടെ മഴയും കാറ്റും വീണ്ടും ശക്തമാവും. ന്യൂനമർദ്ദത്തിൻ്റെ ഫലമായി വടക്കൻ കേരളത്തിൽ ഇന്നും നാളെയും പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
ബംഗാൾ കടലിലെ ന്യൂനമർദ്ദം കൂടാതെവടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്നു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്നുണ്ടായ നീരൊഴുക്കിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാം ഉടൻ തുറക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയർന്നതോടെ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററിൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാസറഗോഡ് ജില്ല വെള്ളരിക്കുണ്ട് താലൂക്ക് കരിന്തളം വില്ലേജിലെ കീഴ് മാല എന്ന പ്രദേശത്ത് വെള്ളം കയറി അഞ്ചോളം കുടുംബത്തിലെ 20 ഓളം ആൾക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്