തിരൂർ: കുവൈത്തിലുണ്ടായ അഗ്നിബാധയിൽ തിരൂർ കൂട്ടായി സ്വദേശി കോതപറമ്പിൽ കുപ്പന്റെ പുരയ്ക്കൽ പരേതനായ ഹംസയുടെ മകൻ നൂഹ് മരിച്ചത് അപകടത്തിൽപെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ. കുവൈത്തിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.
അഗ്നിബാധയുള്ള കെട്ടിടത്തിലുണ്ടായിരുന്ന നൂഹ് സുരക്ഷിതനായിരുന്നുവെന്നും എന്നാൽ പിന്നീട് ഒപ്പമുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയായിരുന്നുവെന്നുമാണ് നാട്ടിലുള്ള സുഹൃത്തുകൾക്കും ബന്ധുക്കൾക്കും ലഭിച്ച വിവരം. തീപിടുത്തമുണ്ടായതായി അറിഞ്ഞ നൂഹ് ഉടനെ നൂഹ് ഒപ്പമുള്ളവരോട് മുകളിലെ നിലകളിലേക്കും ടെറസിലേക്കും മാറാൻ ആവശ്യപ്പെട്ടു. മറ്റുള്ളവരെ കൂടി മാറ്റാനുള്ള ശ്രമത്തിനിടെ നൂഹ് താഴത്തെ നിലയിലേക്ക് പോകുകയും അവിടെ നിറഞ്ഞ കറുത്ത പുക ശ്വസിച്ച് കുടുങ്ങി പോകുകയും ചെയ്തുവെന്നാണ് നാട്ടിലുള്ളവർക്ക് ലഭിക്കുന്ന വിവരം.
11 വർഷം മുൻപാണ് നൂഹ് കുവൈത്തിലേക്ക് പോകുന്നത്. മത്സ്യത്തൊഴിലാളിയായിരുന്ന നൂഹ് കടബാധ്യതകൾ തീർക്കാനും സ്വന്തം കുടുംബത്തിന് ഒരു വീട് പണിയാനും കൂടിയാണ് പ്രവാസിയായത്. രണ്ട് മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നു പോയത്. 13,11,9 വയസ്സുള്ള മൂന്ന് പെൺകുട്ടികളുടെ പിതാവ് കൂടിയാണ് 46-കാരനായ നൂഹ്. വീട്ടിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂർ ദർശനത്തിന് വച്ച ശേഷം കൂട്ടായി റാത്തിബ് ജുമാ മസ്ജിദിൽ ഖബറടക്കും.
ഹൃദ്രോഗിയായ നൂഹിന് നേരത്തെ രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്നാണ് സുഹൃത്തുകൾ പറയുന്നത്. ഇതു കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നൂറിനുണ്ടായിരുന്നു. ഇതാവാം കടുത്ത പുകയെ അതിജീവിക്കാൻ നൂഹിന് സാധിക്കാൻ പോയതെന്നാണ് ബന്ധുക്കൾ കരുതുന്നത്. ബറത്താണ് നൂഹിൻ്റെ ഭാര്യ, മക്കൾ – ഫാത്തിമ നഫ്ല, ഫാത്തിമ നസ്വ, ഫാത്തിമ നജ്ല