വിവാദചിത്രം ദി കേരള സ്റ്റോറിയുടെ ഒടിടി റിലീസ് വൈകുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളൊന്നും ചിത്രം വാങ്ങാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ ചിത്രത്തിൻ്റെ നിർമ്മാതാക്കളോ സംവിധായകനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ദി കേരള സ്റ്റോറി വൈകാതെ ഒടിടിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടി അദാ ശർമ്മ പറഞ്ഞു. ദി കേരള സ്റ്റോറിയുടെ വിജയം അതിലെ അഭിനേതാക്കൾക്കോ അണിയറ പ്രവർത്തകർക്കോ മാത്രമല്ല സിനിമ രംഗത്തിനാകെ അഭിമാനം നൽകുന്നതായിരുന്നു. തീയേറ്ററുകളിൽ ചിത്രം അൻപത് ദിവസത്തോളം ഓടി എന്നത് വലിയ കാര്യമാണ്. ഒടിടിയിൽ എത്തുമ്പോഴും ചിത്രത്തിന് ഇതേ സ്വീകാര്യത കിട്ടുമെന്ന് എനിക്കുറപ്പാണ്. നന്നായി ഓടിയ ഒരു സിനിമയായത് കൊണ്ട് തന്നെ കേരള സ്റ്റോറിയുടെ ഒടിടി റിലീസും വേണ്ട ആലോചനകൾക്ക് ശേഷമേ ഉണ്ടാവൂ എന്നാണ് പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ഞാൻ അറിഞ്ഞത് – അദാ ശർമ പറഞ്ഞു.
വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ അദാ ശർമ്മ, യോഗിത ബിഹാനി, സോനിയ ബൽനി, സിദ്ധി ഇദാനി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. മെയ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്തത്. ദി കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്ത് ഇറങ്ങിയപ്പോൾ തന്നെ വലിയ വിവാദങ്ങളുണ്ടായിരുന്നു. കേരളത്തിൽ 33000 സ്ത്രീകൾ ലൌ ജിഹാദിന് ഇരയായി എന്ന തരത്തിലുള്ള പരാമർശം ദേശീയതലത്തിൽ തന്നെ വിവാദമായി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. സംഘപരിവാർ സംഘടനകൾ രാജ്യവ്യാപകമായി ചിത്രത്തിൻ്റെ സ്പെഷ്യൽ ഷോകൾ സംഘടിപ്പിക്കുകയും പ്രവർത്തകരേയും ഹിന്ദു കുടുംബത്തിലെ കുട്ടികളേയും ചിത്രം കാണിക്കുകയും ചെയ്തിരുന്നു.