ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് സ്ഥിരീകരിച്ചു. പകരം ജീവനക്കാർക്ക് നൽകുന്ന ശമ്പളം വർധിപ്പിക്കുമെന്നും സ്റ്റാർട്ടപ്പുകളിൽ നിന്ന് പ്രതിഭയുള്ള പ്രൊഫഷണലുകളെ നിയമിക്കുമെന്നും ടിസിഎസ് വ്യക്തമാക്കി. ഗൂഗിൾ, മെറ്റാ, ട്വിറ്റർ, ആമസോൺ തുടങ്ങിയ അന്താരാഷ്ട്ര ടെക് ഭീമന്മാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ ടാറ്റ പിരിച്ചുവിടലുകളൊന്നും പരിഗണിക്കുന്നില്ലെന്നാണ് വ്യക്തമാക്കിയത്.
കമ്പനിയിൽ നിന്ന് പ്രതിഭകളെ വളർത്തിയെടുക്കുന്നതിലാണ് ടി സി എസ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ പിരിച്ചുവിടലുകൾ ഉണ്ടാകില്ല. പുതിയൊരു സ്റ്റാഫ് കൂടി ചേർന്നാൽ അവരെയും ചേർത്ത് നിർത്തേണ്ടത് ടി സി എസിന്റെ ഉത്തരവാദിത്തമാണെന്നും ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ മിലിന്ദ് ലക്കാട് പറഞ്ഞു. ഒരു ജോലിക്കാരനെ നിയമിച്ചു കഴിഞ്ഞാൽ അവരെ വളർത്തിയെടുക്കുന്നതിലാണ് ടിസിഎസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ടെക് കമ്പനികളും നിലവിൽ പിരിച്ചുവിടൽ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ടിസിഎസിൽ നിന്നുള്ള പ്രസ്താവന ടെക്ലോകം ഏറെ കാത്തിരുന്ന ഒന്നാണെന്നാണ് റിപ്പോർട്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനികൾ തൊഴിലാളികളെ ഒഴിവാക്കി തുടങ്ങിയത്. വരുമാനവും ലാഭവും വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ ടെക് കമ്പനികൾ കൈകൊള്ളുന്നത്.