72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ. അമേരിക്കയിലെ ബോയിങ് കമ്പനിയുമായി കരാർ ഒപ്പിട്ടതിന് ശേഷമാണ് റിയാദ് എയർ ഇക്കാര്യം അറിയിച്ചത്. സൗദി പൊതുനിക്ഷേപ നിധിക്ക് കീഴിലാണ് റിയാദ് എയർ എന്ന പേരിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ 2025-ൽ അന്താരാഷ്ട്ര സർവിസ് ആരംഭിക്കുമെന്നും റിയാദ് എയർ അറിയിച്ചു. കൂടാതെ വിമാനങ്ങൾക്കായുള്ള വലിയ ഓർഡർ ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കിയിരുന്നു.
അന്താരാഷ്ട്ര നിലവാരത്തോടെയുള്ള പ്രവർത്തനമാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെപ്പാണ് 72 ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം വിമാനങ്ങൾ വാങ്ങാനുള്ള റിയാദ് എയറിന്റെ നീക്കം ബോയിങ് ചരിത്രത്തിൽ തന്നെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ അഞ്ച് വാണിജ്യ ഓർഡറുകളിലൊന്നാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
2030 ഓടെ 10 കോടി സന്ദർശകരെ ആകർഷിക്കാനും 33 കോടിയലധികം യാത്രക്കാരെ എത്തിക്കാനുമുള്ള സൗദി അറേബ്യയുടെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പുതിയ തീരുമാനം. ബോയിങ്ങുമായുള്ള പുതിയ കരാർ അമേരിക്കയുടെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഏകദേശം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ പരിസ്ഥിതി സൗഹൃദമായി ശബ്ദാഘാതം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിച്ച് ലോകത്തിലെ ഏറ്റവും ആധുനികവും സുസ്ഥിരവുമായ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് റിയാദ് എയറിന്റെ ലക്ഷ്യം.