അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഇന്തോ-അമേരിക്കന്‍ മുസ്ലിം യുവതി. 23 കാരിയായ നബീല സെയ്ദ് ആണ് റിപബ്ലികന്‍ സ്ഥാനാര്‍ഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയത്. 52.3% വോട്ടുകളോടെയാണ് നബീല സെയ്ദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
“എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു മുസ്ലീം, ഇന്ത്യൻ-അമേരിക്കൻ സ്ത്രീയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു സബർബൻ ജില്ലയിൽ വൻ വിജയം നേടി. ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കും.” തെരഞ്ഞെടുപ്പിൽ വിജയിച്ച സന്തോഷം നബീല സെയ്ദ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
ജനങ്ങൾക്ക് ജനാധിപത്യത്തിൽ ഇടപെടാൻ ഒരു അവസരം നൽകിയെന്നും അവരുടെ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച നേതൃത്വത്തിനായി പ്രയത്നിക്കുകയും ചെയ്തതിനാലാണ് താൻ വിജയിച്ചതെന്നും നബീല പറഞ്ഞു. എല്ലാവരുടെയും പിന്തുണയ്ക്ക് നബീല നന്ദി അറിയിക്കുകയും ചെയ്തു.