കുവൈത്തിൽ ഇന്ന് അപകടമുണ്ടായത് എൻബിടിസി കമ്പനിയുടെ ലേബർ ക്യാംപിലാണ്. കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് എൻബിടിസി. കുവൈത്തിൻ്റെ പലഭാഗങ്ങളിലായി കമ്പനിക്ക് നിരവധി ലേബർ ക്യാംപുകളുണ്ട്. ഇതിൽ മാംഗെഫിൽ മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് ഇന്ന് പുലർച്ചെ അഗ്നിബാധയുണ്ടായതും 41- പേർ മരണപ്പെട്ടതും.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ.ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ. എൻബിടിസി ഗ്രൂപ്പിൻ്റെ ഉടമകളിലൊരാൾ കൂടിയായ അദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാൻ കൂടിയാണ്. കേരളത്തിൽ വേറെയും ബിസിനസ് നിക്ഷേപങ്ങൾ അദ്ദേഹത്തിനുണ്ട്.
കെജിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെജി എബ്രഹാം 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ്, ഓയിൽ തുടങ്ങി പല മേഖലകളിലായി നിരവധി വ്യവസായങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇതോടൊപ്പം നിരവധി സ്റ്റാർട്ടപ്പ് കമ്പനികളിലും കെജിഎ ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിരുന്നു.
അതേസമയം ലേബർ ക്യാംപിലെ തീപിടുത്തതിൽ അതികർശനമായ നടപടികളിലേക്ക് കുവൈത്ത് ഭരണകൂടം കടന്നുവെന്നാണ് വിവരം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് സ്ഥലം സന്ദർശിക്കുകയും കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. റിയൽ എസ്റ്റേറ്റ് ഉടമകളുടെ അത്യാഗ്രഹമാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്ന് ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന ഷെയ്ഖ് ഫഹദ് പറഞ്ഞു. കുവൈത്തിലെ എല്ലാ അനധികൃത നിർമ്മാണങ്ങളും ഉടൻ പൊളിച്ചു കളയാനാണ് ഭരണാധികാരികളുടെ നിർദേശം.