ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനായി നാസ നടത്തിയ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. പുലര്‍ച്ചെ മൂന്നരയോടെ മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് പേടകം ഉൽക്കയെ ഇടിച്ചിട്ടത്. ഒൻപത് മാസം മുന്‍പേ ഡാർട്ട് പേടകം വിക്ഷേപിച്ചിരുന്നു. ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.
ഡിഡിമസ് എന്ന മാതൃഗ്രഹത്തെ വലയം ചുറ്റുന്ന ഉല്‍ക്കയായിരുന്നു ഡൈമോര്‍ഫസ്. 170 മീറ്റര്‍ മാത്രം വ്യാസമുള്ള ഡൈമോര്‍ഫസില്‍ ഇടിക്കാനുള്ള ശ്രമം ചെറിയൊരു പാളിച്ചയുണ്ടായാൽ വലിയ അപകം ഉണ്ടാവാം എന്നതായിരുന്നു വെല്ലുവിളി. അതേസമയം അവസാനത്തെ അഞ്ചുമണിക്കൂര്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയായിരുന്നു ഡാര്‍ട്ടിന്റെ സഞ്ചാരം.
ഇടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ഡൈമോര്‍ഫസിന്റെ ചിത്രങ്ങളും പേടകം പകര്‍ത്തി അയച്ചു. ഡിഡിമസിന്റെ നിഴലില്‍ ആയിരുന്ന ഡൈമോര്‍ഫസിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇടിക്കുന്നതിനു മുന്‍പ് 11 മണിക്കൂര്‍ 55 മിനിറ്റ് എടുത്താണ് ഡൈമോര്‍ഫസ് ഡിഡിമസിനെ ചുറ്റിയിരുന്നത്. ഭ്രമണ സമയം കുറയ്ക്കാനും സഞ്ചാര പാത മാറ്റാനും സാധിച്ചു എന്നാണ് നാസയുടെ പ്രാഥമിക വിലയിരുത്തല്‍.