നമ്മുടെ നാട്ടിൽ കല്ല്യാണമോ നൂലുകെട്ടോ ഗൃഹപ്രവേശമോ… കുടുംബത്തിൽ എന്തു പരിപാടി വന്നാലും ഇരിക്കപ്പൊറുതി കിട്ടാത്തവരാണ് പ്രവാസികൾ. ഇതുമാത്രമല്ല എന്തെങ്കിലും പൊതുപരിപാടി വന്നാലും പ്രവാസികളായിരിക്കും പിരിവുകാരുടെ ലിസ്റ്റിൽ ആദ്യം ഉണ്ടാവുക. കാരണം കടൽ കടന്നവരെല്ലാം കാശുകാരായി എന്നൊരു ചിന്ത ഇപ്പോഴും പലർക്കുമുണ്ട്.
വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ സ്ഥിരമായി കേൾക്കുന്നൊരു ചോദ്യമാണ് എന്തേലും അയക്കാനുണ്ടാവോ എന്ന്? പച്ചരിചോറും പരിപ്പുകറിയും കഴിച്ചു ജീവിക്കുന്നവനാണെങ്കിലും അഭിമാനം വിട്ടു കളിക്കാനാവില്ല. ഉടനെ വിളിക്കും കൂടെ ജോലി ചെയ്യുന്നവനെയോ ഒപ്പം താമസിക്കുന്നവനേയോ എല്ലാം. എങ്ങനെയെങ്കിലും തിരിച്ചും മറിച്ചും ഒപ്പിക്കുന്ന പണം നാട്ടിലേക്ക് അയക്കും. നാട്ടിലെ കാര്യങ്ങൾ മംഗളമായി കഴിഞ്ഞാലും പാവപ്പെട്ട പ്രവാസി മറിച്ച ഫണ്ട് തിരിച്ചടയ്ക്കാനുള്ള ഓട്ടത്തിലായിരിക്കും.
ഇങ്ങനെപണമില്ലാതെ ലോക്കായി പോവുമ്പോൾ പല പ്രവാസികളെല്ലാം ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ശമ്പളത്തിന് പുറമേ ഒരു അധിക വരുമാനം കൂടി ഉണ്ടായിരുന്നുവെങ്കിൽ എന്ന്. മണലാരണ്യത്തിൽ ഫണ്ട് മറിച്ചും തിരിച്ചും ജീവിക്കുന്ന അനേകായിരം പ്രവാസികളിൽ ഒരാളായിരുന്നു ആന്ധ്രാക്കാരൻ നാഗേന്ദ്രബാരു. ഓരോ ദിവസം മുന്നോട്ട് നീക്കാനും, കുടുംബത്തിൻ്റെ ഓരോ ആവശ്യങ്ങളും നടപ്പാക്കാനും കഷ്ടപ്പെട്ടിരുന്ന നാഗേന്ദ്ര ബോരുവിൻ്റെ ജീവിതം ഒരൊറ്റ ദിവസത്തിലാണ് മാറി മാറിഞ്ഞത്.
2017-ൽ ദുബായിൽ എത്തിയ അദ്ദേഹം 2019 മുതൽ പ്രതിമാസം നൂറ് ദിർഹം വീതം നാഷണൽ ബോണ്ട്സിൽ നിക്ഷേപിച്ചു തുടങ്ങി. ഒടുവിൽ കഴിഞ്ഞ മാസത്തെ നറുക്കെടുപ്പിൽ നാഗേന്ദ്ര ബോരുവിൻ്റെ ഭാഗ്യം തെളിഞ്ഞു. ഒരു മില്ല്യണ് ദിർഹമാണ് അദേഹത്തിന് സമാനമായി ലഭിച്ചത്. 2500 ദിർഹം മാസ ശമ്പളത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു കൊണ്ടിരുന്ന നാഗേന്ദ്ര ബോരു ഒരു പക്ഷേ പ്രവാസജീവിതം മുഴുവൻ അധ്വാനിച്ചാലും രണ്ടരക്കോടി നേടിയെടുക്കാൻ സാധിക്കുമായിരുന്നില്ല. കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്നും ഒരു തുക നിക്ഷേപമായി സൂക്ഷിക്കാനുള്ള കരുതൽ കാണിച്ചതാണ് നാഗേന്ദ്ര ബോരുവിന് രക്ഷയായി മാറിയത്.