യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ പരിശീലനത്തിനെത്തിയ എമിറാത്തി യുവാക്കളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത കമ്പനി ഉടമയും മാനേജറും അറസ്റ്റിലായി. യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. തൊഴിലന്വേഷകരായ യുവാക്കളിൽ നിന്ന് വ്യവസായി പണം ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ കുറഞ്ഞ ഗ്രേഡുകൾ നൽകി പരിശീലനത്തിൽ അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഉദ്യോഗാര്‍ത്ഥികൾ നല്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ 296 യു എ ഇ പൗരന്മാർ തട്ടിപ്പിന് ഇരകളായെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇ-കൊമേഴ്സ്, സ്റ്റോക്ക് ട്രേഡിംഗിൽ എമിറാത്തി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി നഫീസ് പ്രോഗ്രാമിന് കീഴിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം സ്വദേശികളെ പരിശീലിപ്പിക്കുന്നതിലൂടെ യുഎഇ സർക്കാര്‍ നല്കുന്ന ആനുകൂല്യം കൈപ്പറ്റാനാണ് കമ്പനി ശ്രമിച്ചിരുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും എത്രത്തോളം പണം വാങ്ങാറുണ്ടെന്നും എല്ലാ ട്രെയിനികളും പരാതി നൽകിയിരുന്നോയെന്നും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇത്തരത്തിൽ കഴിഞ്ഞ വർഷം നിയമം ലംഘിച്ച 20 സ്ഥാപനങ്ങളുടെ വിവരങ്ങൾ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യു എ ഇയുടെ സ്വദേശിവത്കരണ പദ്ധതി പ്രകാരം 50 ജീവനക്കാരിൽ കൂടുതലുള്ള എല്ലാ കമ്പനികൾക്കും വർഷത്തിൽ 2% വരെ സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം.
ഇത്തരത്തിൽ നാഫിസിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എമിറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിലെ ജോലികളിൽ നിയമിക്കുകയാണ് പതിവ്. ജോലി ചെയ്യാൻ സന്നദ്ധരാകുന്ന സ്വദേശികൾക്ക് പരിശീലനവും ജോലിയും നൽകാൻ തയാറാകുന്ന കമ്പനികൾ നാഫിസിൽ റജിസ്റ്റർ ചെയ്യാമെന്നും അധികൃതര്‍ വ്യക്തമാക്കി.