യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി നാദിയ കഹ്ഫ് അധികാരമേറ്റു. നിയമനത്തിന് പിന്നാലെ മുത്തശ്ശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് നാദിയ കഹ്ഫ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു സത്യപ്രതിജ്ഞ.
യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് നാദിയ ജഡ്ജിയായി നിയമിതയായത്. വെയ്നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണി കൂടിയാണ് നാദിയ കഹ്ഫ്. അതേസമയം ഒരു വർഷം മുൻപ് വന്ന കഹ്ഫിന്റെ നോമിനേഷൻ സെനറ്റർ ക്രിസ്റ്റൻ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു.
“യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂജേഴ്സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. യുവതലമുറയ്ക്ക് ഭയപ്പെടാതെ അവരുടെ മതം ആചരിക്കാൻ കഴിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ലെ,”- സത്യപ്രതിജ്ഞാ ചടങ്ങിനിടെ നാദിയ പറഞ്ഞു.
രണ്ട് വയസ് പ്രായമുള്ളപ്പോൾ സിറിയൻ കുടിയേറ്റക്കാരിയായാണ് നാദിയ അമേരിക്കയിലെത്തിയത്. പഠനം പൂർത്തിയാക്കിയതിന് ശേഷം ദീര്‍ഘകാലം രാജ്യത്തെ ഇസ്ലാമിക ഫൗണ്ടേഷനിൽ ജോലി ചെയ്തു. കൂടാതെ ഫ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സാമൂഹിക സേവന ഏജൻസിയായ വഫ ഹൗസിന്റെ നിയമോപദേശക കൂടിയാണ് നാദിയ.