ജപ്പാനിലെ ഒരു പ്രാദേശിക ബീച്ചിൽ തികച്ചും നിഗൂഢമായ ഒരു വസ്തു അടിഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയതായി റിപ്പോർട്ടികൾ. വസ്തു ഒരു ഇരുമ്പ് ബോളായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ഇവിടേക്ക് ആളുകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ആസാഹി ന്യൂസ് റിപ്പോർട്ട് പ്രകാരം, ടോക്കിയോയിൽ നിന്ന് 155 മൈൽ അകലെ തെക്കൻ തീരദേശ നഗരമായ ഹമാമത്സുവിലുള്ള ഒരു നാട്ടുകാരൻ ആണ് നിഗൂഢമായ പന്ത് കണ്ടതായി ആദ്യം പറഞ്ഞത്. ഇയാൾ രാവിലെ ഒമ്പത് മണിയോടെ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഒരു വലിയ വൃത്താകൃതിയിലുള്ള വസ്തു കടൽത്തീരത്ത് ഒഴുകി നടക്കുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
ഏകദേശം 1.5 മീറ്ററാണ് ഈ പന്തിൻ്റെ വ്യാസം. വിദഗ്ധർ എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് വസ്തുവിൻ്റെ ഉൾഭാഗം പരിശോധിച്ചതോടെ അകം പൊള്ളയാണെന്ന് കണ്ടെത്തി. ഉഗ്രശേഷിയുള്ള മൈൻ എങ്ങനെയോ ഇവിടെ എത്തിച്ചേർന്നതായിരിക്കാമെന്ന ആശങ്ക ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. തുടർന്ന് സുരക്ഷാകവചമടക്കം ധരിച്ച ശേഷമാണ് പരിശോധന നടത്തിയത്.
A mysterious ball found on a beach in #Hamamatsu, #Japan on Monday, the police are concerned that the object may be some kind of sea mine, according to local media. The ball measures around 1.5 meters in diameter and may be made of iron,its surface seems rusty. pic.twitter.com/n9tRn0InEz
— S a m (@cheguwera) February 21, 2023
പന്തിൻ്റെ ചിത്രങ്ങൾ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം വൈകുന്നേരം നാല് മണിയോട് കൂടി പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഇത് എന്താണ് എന്നതിനെ ചൊല്ലി പലവിധത്തിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.
നേരത്തെ ചൈന അയച്ച ചാര ബലൂൺ യുഎസ് വെടിവെച്ച് വീഴ്ത്തിയ വാർത്തയുടെ പശ്ചാത്തലത്തിൽ ജപ്പാൻ തീരത്തടിഞ്ഞ പന്തിൻ്റെ രൂപത്തിലുള്ള വസ്തുവും വളരെ വേഗം തന്നെ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. പന്തിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുകയാണ്.