മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവാദ പരാമർശവുമായി എസ്.വൈ.എസ് നേതാവ്. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാൽ ഇത്തരം അവഗണനയുണ്ടാകുമ്പോൾ പലതരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്നും എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ അതിന് പരിഹാരമായി മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് എസ്.വൈ.എസ് നേതാവിൻ്റെ വിചിത്രമായ പ്രസ്താവനയുണ്ടായത്.
സർക്കാരിൻ്റെ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കണം. അതില്ലാതെ വരുമ്പോൾ ആണ് പലതരത്തിലുള്ള വിഘടനവാദങ്ങൾ ഉയരുന്നത്. തെക്കൻ കേരളത്തിൽ കൊടുക്കുന്ന അതേ നികുതിപ്പണമാണ് വടക്കൻ കേരളത്തിലുള്ളവരും കൊടുക്കുന്നത്. ഇങ്ങനെ അനീതി നേരിടുമ്പോൾ മലബാർ ഒരു സംസ്ഥാനമാകണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അതിനെ കുറ്റപ്പെടുത്തരുത്. മലബാറിലൊരു സംസ്ഥാനം വന്നാൽ എന്താണ് രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. അധികാരികാൾക്ക് നീതി പാലിക്കാൻ സാധിക്കാതെ വരുമ്പോൾ ആണ് രാജ്യം തകരുന്നത്.
കേന്ദ്രത്തിൽ നരേന്ദ്രമോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സമസ്തയും പോഷക സംഘടനകളും സമര രംഗത്തിറങ്ങുന്നത് അപൂർവമാണ്. അങ്ങനെയുള്ളപ്പോൾ തങ്ങൾ പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറുവെന്നും വിഷയം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്താൽ പോരെന്നും മുഖ്യമന്ത്രിയും ഇടപെടണമെന്നും മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.