കോഴിക്കോട് ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതക കേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടത്തിയത്. സിദ്ദിഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കട്ടറും കണ്ടെടുത്തു. സിദ്ദിഖിന്റെ പേരിലുള്ള എടിഎം കാര്‍ഡും കണ്ടെടുത്തിട്ടുണ്ട്.
ഹണിട്രാപ്പിനിടെയാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പൊലീസ് ഹണിട്രാപ്പ് സ്ഥിരീകരിച്ചത്.
ഹണി ട്രാപ്പിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ നേരിടാന്‍ തയ്യാറായി തന്നെയാണ് മൂന്ന് പ്രതികളും ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഹോട്ടലില്‍ വെച്ച് പ്രതികള്‍ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. ആഷിക്ക് എന്നയാള്‍ നെഞ്ചത്ത് ചവിട്ടി. അതില്‍ വാരിയെല്ലുകള്‍ തകര്‍ന്നു. തുടരെയുള്ള ആക്രമണമാണ് സിദ്ദീഖ് പെട്ടെന്ന് മരിക്കുന്നതിന് കാരണമായതെന്നും പൊലീസ് പറഞ്ഞിരുന്നു.
മരണ ശേഷം മാനാഞ്ചിറയ്ക്ക് സമീപത്ത് നിന്ന് ഒരു ട്രോളി ബാഗ് വാങ്ങിച്ചു. ഒന്നില്‍ ബോഡി കൊള്ളുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ അടുത്ത ദിവസം ഒരു കട്ടറും ട്രോളി ബാഗും വാങ്ങിക്കുന്നു. റൂം നമ്പര്‍ ജി 04ലെ ബാത്ത്റൂമില്‍ നിന്ന് ശരീരം കട്ട് ചെയ്തിട്ട് ട്രോളിയില്‍ ആക്കുകയായിരുന്നു.
ആ ട്രോളികള്‍ അട്ടപ്പാടി ചുരത്തില്‍ കൊണ്ടു പോയി ഇടുകയായിരുന്നു. അതുപോലെ കട്ടറും മറ്റു ഉപകരണങ്ങളും തുടയ്ക്കാന്‍ ഉപയോഗിച്ച തുണികളും കാറും വേറെ സ്ഥലങ്ങളില്‍ കൊണ്ടു പോയി ഇട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇവരുമായി തെളിവെടുപ്പ് നടത്തിയത്.