ന്യൂയോർക്കിൽ പത്ത് വയസ്സായ മകന്റെ കയ്യിൽ ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിൽ 33 വയസ്സുകാരിയായ ക്രിസ്റ്റല്‍ തോമസ് ആണ് അറസ്റ്റിലായത്. പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുന്ന 10 വയസുകാരനായ കുട്ടി സ്കൂളിലെ നഴ്സിങ് ഓഫീസിലെത്തി വാസ്ലിന് ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയില്‍ ടാറ്റൂ അടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് നഴ്സ് പൊലീസിനെ വിവരമറിയിച്ചു.
അയല്‍വാസിയാണ് അമ്മയുടെ അനുമതിയോടെ കയ്യില്‍ ടാറ്റൂ അടിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാൽ മാതാപിതാക്കളുടെ അനുമതിയോടെയോ അല്ലാതെയോ 18 വയസില്‍ താഴെയുള്ള കുട്ടികളെ ടാറ്റൂ അടിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ് ന്യൂയോര്‍ക്കിലെ നിയമം. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കൂടാതെ ലൈസന്‍സില്ലാത്തതിന് ഇരുപത് വയസ്സ് പ്രായമുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റ് ഓസ്റ്റിന്‍ സ്മിത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിയുടെ കയ്യിലെ ടാറ്റൂ ചിത്രം സോഷ്യല്‍ മിഡിയയിലും വാര്‍ത്തകളിലും നിറഞ്ഞതോടെ ഇരുവർക്കുമേതിരെ വ്യാപക വിമര്‍ശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം യുഎസിലെ ഒഹായോ, വെസ്റ്റ് വെര്‍ജിനിയ, വെര്‍മണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതിയോടെ ടാറ്റൂ ചെയ്യാം. അതിനിടെ കുട്ടികള്‍ ടാറ്റൂ ചെയ്യുന്നത് അനുവദിക്കുന്ന നിയമം പുനപരിശോധിക്കണമെന്ന് ഡോ. കോറ ബ്രൂണര്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രീഷ്യനും പ്രൊഫസറുമാണ് ഡോ. കോറ ബ്രൂണര്‍. 18 വയസ്സ് പൂർത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ല. ശരീരത്തില്‍ ആജീവനാന്തമുള്ള അടയാളമാണ് ടാറ്റൂ എന്നും കോറ ബ്രൂണര്‍ പറഞ്ഞു. അതേസമയം 2018ലും 10വയസിന് താഴെയുള്ള കുട്ടിക്ക് വീട്ടില്‍ വച്ച് ടാറ്റൂ ചെയ്തതിന് ന്യൂയോര്‍ക്കില്‍ നിക്കി ജെ ഡിക്കിന്‍സണ്‍ എന്ന സ്ത്രീയെ അറസ്റ്റുചെയ്തിരുന്നു.