പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മോന്‍സന്റെ ഡ്രൈവര്‍. മോന്‍സന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ മോന്സണ് തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ഡ്രൈവർ ജെയ്സണ്‍ പറഞ്ഞു.
കോവിഡ് കാലത്ത് റോഡിലെ പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഐജി ലക്ഷ്മണയുടെ സീലും ഒപ്പുമടങ്ങിയ പാസുകളും വ്യാപകമായി ഉപയോഗിച്ചിരുന്നതായും ജെയ്സൺ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈംബ്രാഞ്ച് ക്ലീൻചിറ്റ് നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്ര പൊലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സൺ പറയുന്നു. മോൻസൺ സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്ന സമയത്താണ് പോലീസ് പരിശോധന ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കയ്യൊപ്പും സീലും അടങ്ങിയ പാസുകൾ ഉപയോഗിച്ചത്. മറ്റ് ചിലരുടെ യാത്രകൾക്കും ഈ പാസുകൾ കൊടുത്തിരുന്നതായി ജെയ്സൺ പറയുന്നു.