മോഹൻലാലിൻ്റെ 360-ാമത്തെ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം പത്തനംതിട്ടയിൽ ആരംഭിക്കും. ഓപ്പറേഷൻ ജാവ, സൗദ്ദി വെള്ളക്ക എന്നീ റിയലിസ്റ്റിക് സിനിമകളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് പുതിയ സിനിമയുടെ സംവിധായകൻ. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു യുവസംവിധായകൻ്റെ സിനിമയിൽ മോഹൻലാൽ നായകനാവുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന. റാന്നിയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ സാധാരണ മനുഷ്യരെ ചുറ്റിപ്പറ്റിയാണ് സിനിമ സംഭവിക്കുന്നത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.ആർ സുനിലും സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏപ്രിൽ രണ്ടാം വാരത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷൻ.
ഛായാഗ്രഹണം – ഷാജികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, നിർമ്മാണ നിർവ്വഹണം – ഡിക്സൻ പൊടുത്താസ്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്