ഖത്തറിൽ സ്കൂൾ ബസിൽ മരിച്ച നാല് വയസുകാരിക്ക് കണ്ണീരോടെ വിട നൽകി നാട്. കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ തയാറാക്കിയ പ്രത്യേക കല്ലറയിലാണ് സംസ്കരിച്ചത്. ചിങ്ങവനത്തെ വീട്ടിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്. ഒരു വർഷം മുമ്പ് നാട്ടിൽനിന്നും നിറപുഞ്ചിരിയുമായി മടങ്ങിയ മിൻസയുടെ മുഖം ഇപ്പോഴും മായാതെ നിൽക്കുകയാണ്. പിറന്നാൾ ദിനത്തിലെ മിൻസയുടെ വേർപ്പാട് ചിങ്ങവനത്തെയാകെ ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രവാസമണ്ണിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് നാലുവയസുകാരിയുടെ ദാരുണാന്ത്യം. ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ കെ.ജി. വൺ വിദ്യാർഥിനിയായിരുന്നു മിൻസ. രണ്ട് ദിവസം നീണ്ട പരിശോധനകൾക്ക് ശേഷം ഇന്നലെയായിരുന്നു മൃതദേഹം കൈമാറിയത്. ഇന്നലെ അൽ വക്ര ആശുപത്രി മോർച്ചറിക്ക് മുന്നിൽ പൊതുദർശനത്തിന് വച്ച മിൻസയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്.
ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീകപ് മിത്തലും വിവിധ കമ്യൂണിറ്റി നേതാക്കളും മിൻസയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ദോഹയിൽ നിന്ന് പുലര്‍ച്ചെ ഒന്നരക്ക് പുറപ്പെട്ട വിമാനം എട്ടരയോടെയാണ് നെടുമ്പാശേരിയിലെത്തിയത്. യാത്രക്ക് ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
മിൻസയുടെ നാലാം ജന്മദിനമായ ഞായറാഴ്ചയായിരുന്നു ദാരുണ മരണം. സ്കൂൾ ബസിൽ ഇരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതോടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ടു. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് അനൗദ്യോഗിക വിവരം. കുറ്റം തെളിഞ്ഞാൽ ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.