ശബരിമല വിമാനത്താവളത്തിനു പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പരിസ്ഥിതി അനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമ അമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ. വിമാനത്താവളം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചതായി ലോക്സഭയിൽ ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ പഠനം നടത്തുകയാണെന്നു സിന്ധ്യ പറഞ്ഞു.
നിർദ്ദിഷ്ട ശബരിമലയിൽ വിമാനത്താവളം വരുമ്പോൾ 150 കിലോമീറ്റർ പരിധിയിലുള്ള തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു പഠിക്കാനും കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാവും അന്തിമ അനുമതി നൽകുക.
2008-ലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയപ്രകാരം 2020 ജൂണിലാണ് സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ കെ.എസ്.ഐ.ഡി.സി. വിമാനത്താവളം സ്ഥാപിക്കാന്‍ അപേക്ഷനല്‍കിയത്. ജൂണില്‍ കെ.എസ്.ഐ.ഡി.സി. അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. നവംബര്‍ 22-ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിക്ക് മുന്നില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. ഭൂമിയുടെ ലഭ്യത, ആഘാതപഠനം, ആഭ്യന്തര റിട്ടേണ്നിരക്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.