മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മാതൃ സ്ഥാപനമായ മെറ്റ പുനസ്ഥാപിച്ചു.രണ്ടു വർഷത്തെ വിലക്കിനു ശേഷമാണ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മെറ്റ വക്താവ് ആൻഡി സ്റ്റോൺ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
2021ലുണ്ടായ കാപിറ്റോള്‍ കലാപത്തെ തുടർന്നാണ് ട്രംപിന് ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിൽ വിലക്കേർപ്പെടുത്തിയിരുന്നത്. എന്നാൽ നിയമങ്ങള്‍ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുമെന്ന് ജനുവരിയിൽ മെറ്റ വ്യക്തമാക്കിയിരുന്നു. 2024 പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കെയാണ് ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്.
ഇൻസ്റ്റഗ്രാമിൽ 23 മില്യണും ഫേസ്ബുക്കിൽ 34 മില്യണും ഫോളോവേഴ്സാണ് ട്രംപിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് ഉള്ളത്. ഇതിനിടെ ഫേസ്ബുക്ക് വിലക്കിനെ പരിഹസിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. ട്രംപിന്റെ അഭാവത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഫേസ്ബുക്കിനുണ്ടായത് എന്നായിരുന്നു ട്രംപ് പരിഹസിച്ചത്.
2021 ജനുവരി ആറിനാണ് യു.എസ് കാപിറ്റോൾ കലാപം ഉണ്ടായത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് അനുകൂലികൾ കലാപമുണ്ടാക്കി. കലാപം ട്രംപിന്റ പിന്തുണയോടെയാണ് നടന്നതെന്നായിരുന്നു ആരോപണം.