സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലും ഇനി മുതൽ ആർത്തവാവധിയും പ്രസവാവധിയും അനുവദിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഹാജർ നില 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധി ലഭിക്കും. കുസാറ്റിൽ നിശ്ചയിച്ചിട്ടുള്ള ആർത്തവ അവധിയുടെ മാതൃകയിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല(കുസാറ്റ് ) വിദ്യാർഥികൾക്ക് ആർത്തവ ആവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം ഓരോ വിദ്യാർത്ഥിനികൾക്കും ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് ലഭിക്കുക. സർവകലാശാലയിലെ എസ്.എഫ്ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ പ്രഖ്യാപനം.
അതേസമയം അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി ആർത്തവ അവധി ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ആർത്തവം മൂലമുണ്ടാകുന്ന വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണ്. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദ ലംഘനമാണെന്നും ഷൈലേന്ദ്രമണി നൽകിയ ഹർജിയിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്നത് പരിഗണനയിലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുസാറ്റിൽ നടപ്പിലാക്കിയത് മാതൃകയാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടാതെ ആർത്തവ സമയത്ത് വിദ്യാർഥിനികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.