തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. തിരുവനന്തപുരത്തെ എ കെ ജി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. മുഖ്യമന്ത്രി, സിപിഎം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ അടുത്ത ബന്ധുക്കള്‍ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്. അതിഥികൾക്ക് ചായസൽക്കാരം മാത്രമാണ് ഉണ്ടായിരുന്നത്.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുകയില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകാൻ ആഗ്രഹമുള്ളവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സംഭാവന ആയി നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ നേരത്തെ തന്നെ വ്യക്തമാക്കിരുന്നു.
മേയർ – എം എൽ എ വിവാഹത്തിന്റെ ക്ഷണക്കത്ത് സി പി എം ആയിരുന്നു പുറത്തു വിട്ടത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്. പൂർണ്ണമായും പാർട്ടി സ്റ്റൈലിലായിരുന്ന വിവാഹ ക്ഷണക്കത്തിൽ ആർഭാടങ്ങൾ ഇല്ലാത്ത ലളിതമായ വിവാഹ ചടങ്ങുകളായിരിക്കും നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കത്തിൽ വ്യക്തമാക്കിയിരുന്നു.
കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയിരുന്നത്. കേരളത്തിലെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. കേരളത്തിലെ പ്രായം കുറഞ്ഞ എം എൽ എ ആണ് സച്ചിൻ ദേവ്.