കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ സസ്പെൻഷനിലായ പോലീസുകാരന് ബലാത്സംഗക്കേസിലും പ്രതിയെന്ന് വിവരം. ഇടുക്കി എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബ് 2019ല്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ പ്രതിയായാണ്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിൻ്റെ പേരിലും ഷിഹാബിനെതിരെ കേസുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന പത്തുകിലോ മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷിഹാബിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഷിഹാബിനെതിരെ മുൻപ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തുവന്നു. മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ ഷിഹാബിനെ സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന് മോഷ്ടിച്ചത്. കടയുടെ സമീപം സ്കൂട്ടര്‍ നിര്‍ത്തി, പെട്ടികളിലിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. പത്തുകിലോയോളം മാമ്പഴം മോഷണം പോയെന്നായിരുന്നു പരാതി. ഷിഹാബ് തൻ്റെ സ്കൂട്ടറിൻ്റെ സീറ്റിനടിയിലേക്ക് മാമ്പഴം വയ്ക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളിലെ സ്കൂട്ടറിൻ്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പോലീസുകാരനാണെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നത്.