അജ്മാനിൽ മലയാളി തെഴിലാളികൾക്ക് ക്രൂരമർദനം. ശമ്പള കുടിശ്ശിക ലഭിക്കാത്തതിനാൽ ചോദ്യം ചെയ്തപ്പോഴായിരുന്നു പ്രവാസി മലയാളി യുവാക്കളെ കമ്പനി ഉടമ മർദിച്ചത്. ആലപ്പുഴ സ്വദേശി രാഹുൽ ആന്റണി, കൊല്ലം സ്വദേശികളായ അനു അനിൽകുമാർ, അൻസീർ അബ്ദുൽ അസീസ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ കമ്പനിയുടമ മല്ലപ്പള്ളി ആഞ്ഞലിത്താനം സ്വദേശിക്കെതിരെ യുവാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എട്ട് മാസമായി പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയുടെ സ്ഥാപനത്തിൽ യുവാക്കൾ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് നാല് മാസത്തെ ശമ്പളം കമ്പനി നൽകാനുണ്ട്. ശമ്പളവും പാസ്സ്പോർട്ടും ഉടമയുടെ പക്കലാണെന്ന് യുവാക്കൾ പറയുന്നു. ലേബർ വകുപ്പിൽ പരാതിപ്പെട്ട യുവാക്കൾ അവരുടെ നിർദേശ പ്രകാരം വിസയും ക്യാൻസൽ ചെയ്തു. ഇതോടെയാണ് ഇവരെ താമസസ്ഥലത്തെത്തി മർദിച്ചത്. പോകാൻ മറ്റ് സ്ഥലങ്ങളില്ലാത്ത യുവാക്കൾ അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്ററിൽ അഭയം തേടിയിരിക്കുകയാണ്.
യുവാക്കളെ മർദിച്ചത് താൻ അല്ലെന്നാണ് കമ്പനി ഉടമയുടെ വാദം. ജോലിയിൽ വീഴ്ചവരുത്തിയതിനാൽ തൊഴിലാളികൾ രണ്ട് മാസത്തെ ശമ്പളം മാത്രമാണ് നൽകാനുള്ളതെന്നും ഉടമ പറഞ്ഞു. ആക്രമിക്കപ്പെട്ടവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ നാട്ടിലുള്ള തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഉടമ അരോപിച്ചു.