മക്കയിൽ റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കായുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾ ലഭ്യമായി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കൂടാതെ തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ ഹറമിൽ നടപ്പാക്കി വരുന്നത്.
റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ഉണ്ടായിരുന്നില്ല. എന്നാൽ ആദ്യ പത്ത് ദിവസങ്ങൾ അവസാനിക്കാൻ സമയമായതോടെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. തീർത്ഥാകടരുടെ വൻ തിരക്കാണ് മക്കയിൽ അനുഭവപ്പെടുന്നത്. വിശുദ്ധ റമദാനിൽ ഉംറ ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് മക്കയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ മക്കയ്ക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകരുടെ ഉംറ പെർമിറ്റുകൾ ചെക്ക് പോസ്റ്റുകളിൽ വച്ച് തന്നെ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നിരവധി പേരെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു. പെർമിറ്റില്ലാതെ ഉംറ ചെയ്യാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്താൽ അവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ ഇത്തവണ അവസാനത്തെ പത്ത് ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. ഈ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹറമിലേക്ക് പ്രാർത്ഥനക്കെത്തുന്നവരുടെ എണ്ണവും കൂടും. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ ഹറമിൽ നടപ്പിലാക്കി വരുന്നത്.