ഇറാനില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിൻ്റെയും ശിരോവസ്ത്രത്തിൻ്റെയും പേരില്‍ തുടര്‍ച്ചയായ ആക്രമണങ്ങൾ നേരിടുകയാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മഹ്സ എന്ന 22കാരി. ‘സദാചാര പട്രോളിംഗ്’ എന്നാണ് പൊലീസ് നടത്തുന്ന ഈ ആക്രമണങ്ങളെ വിളിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്തതിൻ്റെ പേരിലാണ് മഹ്സയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹ്സ അമിനി ചൊവ്വാഴ്ചയോടെ കോമ സ്റ്റേജിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ടെഹ്റാനിലെ കസ്റ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇറാനിലെ മുന്‍ ഫുട്ബോള്‍ താരമായിരുന്നു പൊലീസ് ക്രൂരതയ്ക്കിരയായി ജീവൻ നഷ്ടപ്പെട്ട മഹ്സ അമിനി. ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹ്സ കോമ സ്റ്റേജിലെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതൽ ഇറാനിൽ പലയിടത്തും പ്രതിഷേധക്കാരിറങ്ങിയിരുന്നു.
സഖേസില്‍ നിന്ന് അവധിക്കാലത്ത് ടെഹ്റാനില്‍ എത്തിയതാണ് മഹ്സയുടെ കുടുംബം. ടെഹ്റനിൽ സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് പൊലീസ് സംഘം മഹ്സയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്.മഹ്സയെ അന്ന് തന്നെ തിരിച്ചെത്തിക്കുമെന്ന് പറഞ്ഞ സംഘം, എതിര്‍ത്ത സഹോദരനെ കൈകള്‍ പുറകിലേക്ക് കെട്ടി കണ്ണീര് വാതകം പ്രയോഗിച്ചു.പൊലീസ് കസ്റ്റഡിയിലെടുത്ത് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷം മഹ്സയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹ്സയുടെ തലയ്ക്ക് ഗുരുതര പരുക്കുണ്ടായിരുന്നു. പൊലീസ് മര്‍ദനമാണ് മരണകാരണമെന്ന് മഹ്സയുടെ കുടുംബം ആരോപിച്ചു. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്സയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഇറാനില്‍ കനത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്.
കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ മഹ്സയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ടെഹ്റാന് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് വാദം കള്ളമാണെന്നും മഹ്സയെ കൊണ്ടുപോകുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.