ഷൂട്ടിംഗ് സെറ്റിൽ അച്ചടക്കം പാലിക്കാത്ത താരങ്ങളെ ഒഴിവാക്കി നിർത്തുന്നതാണ് ഏറ്റവും നല്ലതെന്ന് സംവിധായകൻ എം.എ നിഷാദ്. ചെറുപ്രായത്തിൽ തന്നെ പണവും പ്രശസ്തിയും ലഭിക്കുമ്പോൾ നില മറന്നു പോകുന്ന അവസ്ഥയാണ് ചില യുവതാരങ്ങൾക്കെന്നും പണ്ട് കുർബാനി സിനിമയുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ ഷെയ്ൻ നിഗത്തിന് കൗൺസിലിംഗ് നൽകണമെന്ന് താൻ പറഞ്ഞിരുന്നുവെന്നും നിഷാദ് പറഞ്ഞു.
എം.എ നിഷാന്തിൻ്റെ വാക്കുകൾ –
അച്ചടക്കമില്ലാത്ത താരങ്ങളെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. കുർബാനി സിനിമയുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗവും നിർമ്മാതാവ് സുബൈറുമായി പ്രശ്നമുണ്ടായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാൻ സുബൈർ ഷെയ്ൻ നിഗത്തിൻ്റെ കാല് പിടിച്ചു സംസാരിക്കുന്ന ഓഡിയോ പുറത്തു വന്നിരുന്നു. അരമണിക്കൂറോ ഒരു മണിക്കൂറോ കൊണ്ട് ഷൂട്ട് ചെയ്തു തീർക്കാവുന്ന ഒരു സീനിന് വേണ്ടി നിർമ്മാതാവ് നടൻ്റെ കാല് പിടിക്കുകയാണ്. കഴിഞ്ഞ ഒന്നരവർഷമായി ആ സിനിമ പെട്ടിയിലാണ്.
മലയാള സിനിമയിൽ ആരാണ് ഷെയ്ൻ നിഗം. ഇങ്ങനെയുള്ള ആളുകളെ വച്ച് സിനിമ ചെയ്യരുത്. ഇവരെ വിലക്കുകയല്ല ഒഴിവാക്കുകയാണ് വേണ്ടത്. ശ്രീനാഥ് ഭാസി ഉച്ചയാവാതെ ലൊക്കേഷനിൽ വരാറില്ല എന്നാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ചലച്ചിത്ര പ്രവർത്തകർ പറയുനന്നത്. ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും അഭിനയിച്ച എല്ലാ പടങ്ങളും ഹിറ്റാണോ? മലയാള സിനിമയിലെ ഒഴിവാക്കാൻ പറ്റാത്ത നടൻമാരാണോ ഇവരെല്ലാം. ചെറുപ്രായത്തിൽ തന്നെ വലിയ പണവും പ്രശസ്തിയും ലഭിക്കുമ്പോൾ ഉള്ള പ്രശ്നങ്ങളാണ് ഇവർക്കെല്ലാം. ഇങ്ങനെയുള്ളവർക്ക് കൌണ്സിലിംഗ് നൽകണമെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നു.
ഞാൻ ഇപ്പോൾ സംവിധാനം ചെയ്ത അയ്യര് കണ്ട ദുബായ് എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയും ധ്യാൻ ശ്രീനിവാസനും ആണ് അഭിനയിച്ചത്. വളരെ പംഗ്ച്വലായാണ് അവർ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് സൈറ്റിൽ പ്രശ്നമില്ലെങ്കിൽ ഒരു താരത്തിനെതിരെയും നമ്മൾ എന്തെങ്കിലും പറയേണ്ട കാര്യമില്ല.