ന്യൂഡൽഹി: എംപിമാരോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള സഭാ നടപടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകൾ. പാർലമെൻ്റിൻ്റെ അന്തസ്സിന് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എംപിമാരിൽ നിന്നും നിരന്തരം ഉണ്ടാവുന്നതാണ് ലോക്സഭാ സ്പീക്കറുടെ അസാന്നിധ്യത്തിന് കാരണം എന്നാണ് വിവരം.
എംപിമാർ സഭയിൽ മാന്യമായി പെരുമാറും വരെ സമ്മേളനത്തിൽ സ്പീക്കർ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ബുധനാഴ്ച ലോക്സഭാ നടപടികൾ ആരംഭിച്ചപ്പോൾ സ്പീക്കറുടെ ഇരിപ്പിടത്തിൽ ബിർള ഹാജരായിരുന്നില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്നു അന്ന് ഉച്ചയ്ക്ക് 2 വരെയും പിന്നീടുള്ള ദിവസത്തേക്കും സഭ നിർത്തിവച്ചിരുന്നു.
മണിപ്പൂർ വംശീയകലാപത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭാ നടപടികൾക്ക് നേതൃത്വം നൽകിയ ബിജെപി അംഗം കിരിത് സോളങ്കി, ക്രമസമാധാനം നിലനിർത്താൻ പ്രതിപക്ഷ അംഗങ്ങളോട് അഭ്യർത്ഥിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ചൊവ്വാഴ്ച ലോക്സഭയിൽ ബില്ലുകൾ പാസാക്കുന്നതിനിടെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിൽ ബിർള അസ്വസ്ഥനായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. സഭയിലെ ബഹളത്തെ തുടർന്ന് ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ ചർച്ച ചെയ്യാനോ വോട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല.
ജൂലൈ 20 ന് മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതിൽ സ്പീക്കറുടെ അതൃപ്തിയും സഭയിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനവും ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്പീക്കർ സഭയുടെ അന്തസ്സിനെ വളരെയധികം ബഹുമാനിക്കുന്നു, നടപടിക്രമങ്ങളിൽ അംഗങ്ങൾ മര്യാദ പാലിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം – സ്പീക്കറുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.