ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലെത്തുന്നത്. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ അവസാനഘട്ട വോട്ടെടുപ്പിലാണ് ഫലപ്രഖ്യാപനം. നിലവിലെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസൻ ചൊവ്വാഴ്ച സ്ഥാനമൊഴിയും.
പ്രധാനമന്ത്രിയാകാനുള്ള അവകാശം സംബന്ധിച്ച് ലിസ് ട്രസ് സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയായ ബാൽമോറിലിസിൽ താമസിക്കുന്ന എലിസബത്ത് രാജ്ഞിയെ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബോറിസ് ജോൺസന്റെ രാജിയും വിടവാങ്ങൽ സന്ദർശനവും ഇവിടെയെവച്ചായിരിക്കും നടക്കുക. അതേസമയം നിർദേശിക്കുന്ന ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ചയോ ബുധനാഴ്ചയോയായി ലിസ് പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കും.
രാജ്ഞിയുടെ അധികാര ചരിത്രത്തിൽ 70 വർഷമായി ഇതിനോടകം 14 പേരെ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുണ്ട്. ഇതുവരെയും രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. എന്നാൽ ചരിത്രത്തിലാദ്യമായാണ് സ്കോട്ട്ലൻഡിലെ ബാലമോറിൽ ചടങ്ങുകൾ നടക്കാൻ പോകുന്നതെന്നാണ് റിപോർട്ടുകൾ.
ബോറിസ് ജോൺസൻ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജനാണ് ഋഷി സുനക് . 2020 ഫെബ്രുവരിയിലാണ് ഋഷി സുനകിനെ ധനമന്ത്രിയായി ബോറിസ് ജോൺസൻ നിയമിച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി.