കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. അഭിഭാഷകനായ കണ്ണൻ നായരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭർതൃപീഡനം വെളിപ്പെടുത്തുന്ന ഐശ്വര്യയുടെ ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐശ്വര്യയുടെ സഹോദരന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനമാണ് ഐശ്വര്യയ്ക്ക് ഉണ്ടായതെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.
ഭർത്താവ് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ഐശ്വര്യ ഡയറിയിൽ കുറിച്ചിരുന്നു. വിവാഹം കഴിഞ്ഞ സമയം മുതൽ മൂന്ന് വര്‍ഷമായി കൊടിയ പീഡനം സഹിച്ചു. നിസ്സാര കാര്യങ്ങൾക്ക് പോലും കണ്ണൻ ഐശ്വര്യയെ മര്‍ദ്ദിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കണ്ണന് നായര്‍ ഒളിവിൽ പോയിരുന്നു.
അറസ്റ്റിലായ കണ്ണൻ നായരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.പീഡനത്തിൽ കണ്ണന് നായരുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാല്‍ കണ്ണന് നായര്‍ക്ക് സമ്മതമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056