സൗദിയിൽ ഒരാഴ്ച്ചക്കുള്ളിൽ പിടിയിലായത് 14,509 നിയമലംഘകർ. സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. താമസ രേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവർ, തൊഴിൽ നിയമ ലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്.
നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ് . ആയിരകണക്കിന് വിദേശികളാണ് ദിവസവും സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ വകുപ്പുകൾ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.
ഒരാഴ്ചക്കിടെ പിടിയിലായവരിൽ 8581 പേർ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4337 പേർ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1591 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്. നിയമ ലംഘകർക്ക് അഭയവും യാത്രാ സൗകര്യവും നൽകിയതിന് 12 പേരും അറസ്റ്റിലായി.
നിയമ ലംഘകർക്ക് താമസ യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവർക്ക് മന്ത്രാലയ അധികൃതർ ശക്തമായ മുന്നറിയിപ്പും നൽകി. ഇത്തരക്കാർക്ക് പതിനഞ്ച് വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.